സുനന്ദ പുഷ്ക്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തനായി കോടതി വിധി വന്നതിന് പിന്നാലെ ശശി തരൂരിന് പിന്തുണയുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. തരൂര്‍ കോണ്‍ഗ്രസിന്‍റെ അഭിമാനമാണ്. ഏഴ് വര്‍ഷക്കാലം അദ്ദേഹത്തെ തേജോവധം ചെയ്തവര്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.
സ്വന്തം പ്രിയതമയുടെ മരണത്തിൽ പോലും രാഷ്ട്രീയം കലർത്തി ഡോ.ശശി തരൂർ എം. പി യ്ക്ക് നേരേ സംഘപരിവാർ നടത്തിയ വർഷങ്ങൾ നീണ്ട വേട്ടയാടലിന് ഡൽഹി റോസ് അവന്യൂ കോടതി അന്ത്യം കുറിച്ചിരിക്കുന്നു. സുനന്ദ പുഷ്കർ കേസിൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കുറ്റവിമുക്തനാക്കിയിരിക്കുന്നു. ഹീനമായ കഥകൾ പടച്ച് അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയ വർഗ്ഗീയ ശക്തികളും അതേറ്റു പാടിയ കമ്മ്യൂണിസ്റ്റുകളും ധാർമികത ലവലേശമുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാകണം. ഭീഷണികളും കുപ്രചരണങ്ങളുമായി CPM - BJP സഖ്യം പിന്നാലെ കൂടിയിട്ടും മനക്കരുത്തോടെ തലയുയർത്തിപ്പിടിച്ചു തന്നെ നിന്ന ശശി തരൂരിന് അഭിവാദ്യങ്ങളെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
എതിർ രാഷ്ട്രീയം പറയുന്നവരെ എങ്ങനെയും ഇല്ലാതാക്കാനുള്ള സംഘപരിവാറിൻ്റെ വൃത്തികെട്ട നയമാണ് ഡോ.ശശി തരൂരിനെതിരെയുള്ള കളളക്കേസിൽ തെളിഞ്ഞുകണ്ടത്. കുടുംബ സാഹചര്യങ്ങളെ പോലും രാഷ്ട്രീയമായി ഉപയോഗിച്ച് തങ്ങൾക്കിഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാർ - കമ്മ്യൂണിസ്റ്റ് ശ്രമങ്ങളുടെ മുഖത്തേറ്റ അടിയാണ് കോടതി വിധി. മാധ്യമങ്ങളുടെ മുമ്പിൽ പോലും ഒരു വിഷയം പഠിച്ചവതരിപ്പിക്കാൻ കഴിവില്ലാത്ത നേതാക്കളുടെ പ്രസ്ഥാനങ്ങൾക്ക് എതിർ പാളയത്തിലെ മികച്ച നേതാക്കളോട് അസൂയ തോന്നും. ആ അസൂയയാണ് കള്ളക്കേസായും ദുഷ്പ്രചരണങ്ങളായും ഫാസിസ്റ്റുകളിൽ നിന്നും പുറത്തുവന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഡോ.ശശി തരൂർ എം.പി. കോൺഗ്രസിൻ്റെ അഭിമാനമാണ്. ഒപ്പം ഈ മഹാരാജ്യത്തിൻ്റെ ആഗോള മുഖങ്ങളിലൊന്നാണ് ആ ബഹുമുഖപ്രതിഭ. അദ്ദേഹം കൈയ്യിലേന്തിയ മൂവർണ്ണക്കൊടിയുടെ പേരിൽ, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ വാദമുഖങ്ങളെ വസ്തുതാപരമായി ഖണ്ഡിക്കാൻ കരുത്തില്ലാത്തതിൻ്റെ പേരിൽ വൃത്തികെട്ട നാടകങ്ങൾ ഒരുക്കി വ്യക്തിഹത്യ ചെയ്യാൻ ഇനിയും വരരുത്.അത്തരമൊരു ശ്രമത്തിന് BJP യും CPM ഉം വീണ്ടും തുനിഞ്ഞാൽ ജനം അവരുടെ മുഖത്ത് കാർക്കിച്ച് തുപ്പുമെന്ന താക്കീത് കൂടിയാണ് ഈ കോടതി വിധി. കൂടുതൽ കരുത്തനായി, വിശ്വ പൗരൻ്റെ പ്രൗഢിയോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാതങ്ങൾ മുന്നോട്ട് കുതിക്കാൻ ഈ വിധി അദ്ദേഹത്തിന് ഊർജ്ജമാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതത്തിന് ഒന്നിച്ചു നിന്ന് പോരാടുന്ന BJP-CPM സഖ്യം കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സുധാകരെ കൂട്ടിച്ചേര്‍ത്തു.