ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്ക്. ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ പങ്കുവെച്ച പോസ്റ്റാണ് ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കും നീക്കം ചെയ്തത്. പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ടുവെന്ന കാരണത്താലാണ് സമൂഹമാധ്യമങ്ങളുടെ നടപടി.
രാഹുൽ ഗാന്ധി, മരണപ്പെട്ട കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചു. ഈ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് ഫെയ്സ്ബുക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ നയം തെറ്റിച്ചതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതെന്നാണ് ട്വിറ്ററും നേരത്തെ വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൽഹി പുരാന നംഗലിലാണ് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നങ്കല്‍ റായ് പ്രദേശത്തെ ശ്മശാനത്തിനുസമീപമുളള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെളളമെടുക്കാന്‍ പോയ കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തിനയച്ചാല്‍ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും ശ്മശാനത്തിലെ പുരോഹിതന്‍ പറഞ്ഞു. ബലമായാണ് കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുകയും പൂജാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.