തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വരുന്ന ആഴ്ചകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൂന്നാം തരംഗത്തെയും ഇപ്പോഴും തുടരുന്ന ശക്തമായ വ്യാപനത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഉന്നതല യോഗം നാളെ അടിയന്തിരമായി വിളിച്ചു ചെര്‍ത്തിട്ടുണ്ടെന്നും മന്തി വീണ അറിയിച്ചു.
ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഡെല്‍റ്റ വൈറസ് പോലെ അതിവ്യാപന ശേഷിയുള്ള വൈറസ് വകഭേദം പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിന്‍ പരമാവധി പേരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ വാക്സിന്‍ എടുത്തവര്‍ സുരക്ഷിതരായി എന്ന തോന്നലില്‍ എത്താന്‍ പാടില്ല. മുന്‍കരുതലെടുത്തില്ലെങ്കില്‍ പുതിയ ഡെല്‍റ്റവൈറസ് വാക്സിനെടുത്തവരില്‍ അതിവേഗം പടരും എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വാക്സിന്‍ എടുത്തവരും ജാഗ്രതക്കുറവ് കാണിക്കാന്‍ പാടില്ലെന്ന് മന്തി വീണ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും തീവ്ര പരിചരണ വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. താലൂക്ക് തല ആശുപത്രികള്‍ മുതല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കുട്ടികളില്‍ രോഗ വ്യാപനം കൂടും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പീഡിയാട്രിക് ഓക്സിജന്‍ കിടക്കകള്‍ 490 എണ്ണം ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ആകെ 744 കിടക്കകള്‍ കുട്ടികള്‍ക്കായി സജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓക്സിജന്‍ ശേഖരം തൃപ്തികരമായ രീതിയില്‍ ഒരുക്കിയിട്ടുണ്ട്. 870 മെട്രിക് ടണ്‍ ഓക്സിജന്‍ ശേഖരം സംസ്ഥാനത്ത് ഇപ്പോള്‍ ഉണ്ട്. കുട്ടികള്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കാത്തതിനാല്‍ അവരെ രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.