മുംബൈ: ഉദ്ദവ് താക്കറെയെ തല്ലുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ, സ്വാതന്ത്ര്യം ലഭിച്ച ദിവസം മുഖ്യമന്ത്രിക്ക് മറന്നുപോയി, ആ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ ഉദ്ദവ് താക്കറെയെ അടിക്കുമായിരുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. മുംബൈ മഹാഡ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടിയ നാരായണ്‍ റാണെ ഒരു ദേശീയ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു. അറസ്റ്റുവാറണ്ട് പോലും കാണിക്കാതെയാണ് പൊലിസ് തന്നെ കസ്റ്റഡിയിലെടുത്തത്. പോലീസുദ്യോഗസ്ഥരില്‍ നിന്ന് തന്റെ ജീവന് ഭീഷണി നേരിട്ടതായും കേന്ദ്രമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താന്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പൊലിസ് ചാര്‍ജ്ജു ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നും നാരായണ്‍ റാണെ പറഞ്ഞു. ശിവസേന പ്രവര്‍ത്തകരുടെ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട കേന്ദ്രമന്ത്രിക്ക് 8 മണിക്കൂറിന് ശേഷം ഇന്നലെ മുംബൈ മഹാഡ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ജന്‍ ആശിര്‍വാദ് യാത്ര എന്ന പേരില്‍ നാരായണ്‍ റാണെയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്കയാത്ര ചിപ്ലൂനില്‍ എത്തിയപ്പോഴാണ് റാണെ പൊലിസ് പിടിയിലായത്. ഗോള്‍വള്‍ക്കര്‍ ആശ്രമത്തില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുംബൈ രത്നഗിരി പൊലിസാണ് അറസ്റ്റുരേഖപ്പെടുത്തിയത്. അറസ്റ്റ് ഉണ്ടാകുമെന്ന് മനസ്സിലാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും രത്നഗിരി സെഷന്‍സ് കോടതിയും പിന്നീട് മുംബൈ ഹൈക്കോടതിയും അത് തള്ളുകയായിരുന്നു.
തന്റെ ഇരുപതാം വയസ്സില്‍ ശിവസേനയിലൂടെ രാഷ്ട്രീയത്തിലെത്തിയ നാരായണ്‍ റാണെ 1999 -ല്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്നു. ബിജെപി-ശിവസേന സഖ്യ സര്‍ക്കാരില്‍ മനോഹര്‍ ജോഷി രാജിവെച്ച ഒഴിവിലാണ് റാണെ കുറഞ്ഞ കാലം ഭരണത്തലവനായത്. വിവിധ മന്ത്രിസഭകളില്‍ സംസ്ഥാന റവന്യൂ, വ്യവസായ വകുപ്പുകള്‍ കൈകാര്യം ചെയ്ത റാണെ മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയിലാണ് ചെറുകിട വ്യവസായ മന്ത്രിയായി ചുമതലയേറ്റത്.