കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചടക്കി രണ്ടാഴ്ച പിന്നിടുമ്പോൾ താലിബാന്‍ മന്ത്രിസഭാ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമേരിക്കയുടെ ഗ്വാണ്ടനാമോ ബേ ജയിലിലെ മുൻ തടവുകാരനായ മുല്ല അബ്ദുൽ ഖയ്യൂം സാക്കിർ അഫ്ഗാനിസ്ഥാനിലെ പ്രതിരോധ മന്ത്രിയാകും. താലിബാനെ ഉദ്ധരിച്ച് അൽ ജസീറ വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്റെ സഹസ്ഥാപകനും ഉപനേതാവുമായ മുല്ല അബ്ദുൽ ഗനി ബരാദർ അഫ്ഗാനിസ്ഥാന്റെ അടുത്ത പ്രസിഡന്റായേക്കും. മന്ത്രിമാരുടെ പേരുകൾ താലിബാൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
താലിബാന്റെ സാമ്പത്തിക മേധാവിയായിരുന്ന ഗുൽ ആഗയെ ധനകാര്യമന്ത്രിയായി നിയമിച്ചേക്കും. താലിബാൻ ബന്ധത്തിന്റെ പേരിൽ ആഗക്കെതിരെ അന്താരാഷ്ട്ര ഉപരോധം നിലനിൽക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പജ്‌വോക്ക് വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.സദർ ഇബ്രാഹിമിനെ ആക്ടിംഗ് ആഭ്യന്തര മന്ത്രിയായി താലിബാൻ നിയമിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്റെ ഔദ്യോഗിക വക്താവായി സബീഹുല്ല മുജാഹിദിനെ നിയമിച്ചു. മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവിനെ താലിബാൻ കൊലപ്പെടുത്തിയിരുന്നു. താലിബാൻ ഹാജി മുഹമ്മദ് ഇദ്രിസിനെ സെൻട്രൽ ബാങ്കിന്റെ താൽക്കാലിക തലവനായി കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു. പ്രവിശ്യകളുടെ ഗവർണർമാരായി ഏറ്റവും പരിചയസമ്പന്നരെ നിയമിക്കുമെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.