കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി ഭാഗികമായി അടച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ അധ്യക്ഷതയിൽ ചേർന്ന ജഡ്ജിമാരുടെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. അഭിഭാഷകരും ജീവനക്കാരും സുപ്രീം കോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കും. സുപ്രീം കോടതി ആഴ്ചയിൽ ഒരിക്കൽ മാത്രമെ തുറക്കൂ. അടിയന്തിര പ്രാധാന്യമുള്ള കേസുകൾ വീഡിയോ കോൺഫ്രൻസ് വഴി ജഡ്ജിമാർ കേൾക്കും. ജഡ്ജിമാരോടും അഭിഭാഷകരോടും വീട്ടിൽ തന്നെ തുടരനാണ് ആവശ്യപ്പെട്ടത്. ഏപ്രിൽ നാല് വരെ കോടതിയിൽ ഹാജരാവേണ്ടെന്ന് സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോഡ് അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതിയും അടച്ചു. ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.