ആദ്യ ലൈംഗികാതിക്രമം ഇര എതിര്‍ക്കാതിരുന്നാല്‍ അത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. 19-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് കീഴ് കോടതി വിധിച്ച പത്ത് വര്‍ഷം കഠിനതടവ് റദ്ദാക്കിയാണ് ജസ്റ്റിസ് പൊങ്കിയപ്പന്റെ നിരീക്ഷണം.
21കാരനായ പ്രതിയും 19 കാരിയായ ഇരയും ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ്. ഇവർ തമ്മിൽ ഒരു വര്‍ഷത്തോളം പ്രണയത്തിലുമായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായതോടെ വിവാഹത്തിന് വിസമ്മതിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. ഇരയുടെ രക്ഷിതാക്കള്‍ പ്രതിയുടെ രക്ഷിതാക്കളോടു മക്കളെ വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ചു സംസാരിച്ചുവെങ്കിലും പത്തു പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയാലേ വിവാഹത്തിനു സമ്മതിക്കൂ എന്നായിരുന്നു പ്രതിയുടെ രക്ഷിതാക്കള്‍ മറുപടി നല്‍കിയത് എന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാട്ടുകൂട്ടം വിളിച്ചു ചേര്‍ത്ത് പ്രശ്നം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. പ്രതി ഇരയെ വിവാഹം കഴിക്കണമെന്ന് എല്ലാവരും നിര്‍ദേശിച്ചുവെങ്കിലും പ്രതിയും കുടുംബവും അതിനു വിസമ്മതിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. കേസ് പരിഗണിച്ച മഹിള കോടതി, സെക്ഷൻ 376 പ്രകാരം, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
എന്നാൽ ലൈംഗിക പീഡനത്തിനെതിരേ പരാതി നല്‍കാന്‍ രണ്ടരമാസം കഴിഞ്ഞതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇരുവരും പ്രണയിത്തിലായിരുന്ന സമയത്ത് വിവാഹ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും കൃത്യമായി തിയ്യതി പറഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. പരാതിയുടെ പകര്‍പ്പും ഡോക്ടറുടെ റിപ്പോര്‍ട്ടും സംബന്ധിച്ച ചില സംശയങ്ങള്‍ ഉന്നയിച്ച ശേഷമാണ് കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കിയത്.