യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ആർ എസ് പി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ആർ എസ് പി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആർ എസ് പി യുഡിഎഫിനോട് മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആർ എസ് പി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെയുള്ള യുഡിഎഫ് നിലപാടിൽ കടുത്ത പ്രതിഷേധം ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.
അടുത്ത മാസം 4 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം യുഡിഎഫിനോടുള്ള സമീപനം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. സെപ്റ്റംബർ 6 നാണ് യുഡിഎഫ് യോഗം ചേരുന്നത്. അതിന് മുമ്പായി ഉഭയകക്ഷി ചർച്ച സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് ആർ എസ് പിയുടെ ആവശ്യം. അതേ സമയം ആർ എസ് പിയുമായി ഉടൻ ഉഭയകക്ഷി ചർച്ച നടത്താമെന്ന് കോൺഗ്രസ് അറിയിച്ചു. യുഡിഎഫ് നേതാക്കളുടെ സമയവും സൗകര്യവും പരിഗണിച്ചായിരിക്കും ചർച്ച.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസിസി പുനസംഘടനയെ തുടർന്ന് കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കെയാണ് സമ്മർദ്ദവുമായി ആർ എസ് പിയും രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിലെ തമ്മിലടിയിൽ ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളായ ലീഗും, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും കോൺഗ്രസിലെ പ്രശ്നങ്ങളിൽ അതൃപ്തരാണ്. ഈ നിലയിൽ കാര്യങ്ങൾ തുടരുകയാണെങ്കിൽ ഘടകകക്ഷികൾ നിലപാട് പരസ്യമായി പ്രകടിപ്പിക്കും. അതേസമയം ആർഎസ്പി യുഡിഎഫ് വിടില്ലെന്ന് എ അസീസ് അറിയിച്ചു.