കൊച്ചിയിലെ മരട് മാതൃകയിൽ ഡൽഹിക്ക് സമീപം നോയിഡയിലെ ബഹുനില കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവ്. 40 നിലകളുള്ള ഇരട്ട ടവറുകൾ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്. കെട്ടിടങ്ങൾ പൊളിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർ ടെക്കിന്റെ അപെകെസ്, കേന്‍ എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചു നീക്കേണ്ടത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്.
രണ്ട് കെട്ടിടങ്ങളും നിർമാണ ചട്ടം ലംഘിച്ച് നിർമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുകളയാൻ കോടതി വിധിച്ചത്. 1000 ഫ്ലാറ്റുകൾ അടങ്ങുന്ന രണ്ട് ടവറുകളുടെ നിർമ്മാണം നിയമവിരുദ്ധമായാണ് നടത്തിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിർമാണ കമ്പനിയുടെ ചെലവിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം. സൂപ്പർ ടെക്കിൽ നിന്ന് അപ്പാർട്ടുമെന്റുകൾ വാങ്ങിയവർക്ക് രണ്ട് മാസത്തിനകം പണം തിരിച്ചു നൽകാനും കോടതി ഉത്തരവിട്ടു. ഫ്ലാറ്റ് ഉടമകള്‍ക്ക് 12 ശതമാനം നിരക്കില്‍ നഷ്ട പരിഹാരം നല്‍കണം. രണ്ടു മാസത്തിനകം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വർഷം കൊച്ചിയിലെ മരടില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 3 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത് ആഗോള ശ്രദ്ധ നേടിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച 3 കെട്ടിട സമുച്ചയങ്ങളാണ് പൊളിച്ച് നീക്കിയത്. തീരദേശമേഖലാ ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാൻ 2019 മെയ് 9 നാണ് കോടതി ഉത്തരവിട്ടത്. കുണ്ടന്നൂർ കായൽ തീരത്തെ ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ചമ്പക്കര കനാൽ തീരത്തെ ഗോൾഡൻ കായലോരം എന്നീ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്.