കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിനാല്‍ ക്രിക്കറ്റ് ഭാവി അനിശ്ചിതാവസ്ഥയിലാണെന്ന് അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് താരം റോയ സമീം. രാജ്യത്തിന്‍റെ മോശമായ സാഹചര്യം മനസിലാക്കിയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് തങ്ങളെ അവഗണിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്‍ ഏറ്റെടുത്തതിന് ശേഷമുള്ള രാജ്യത്തെ അവസ്ഥയെക്കുറിച്ചും റോയ സമീം സംസാരിച്ചു.
താലിബാന്‍ തീവ്രവാദികള്‍ രാജ്യം കീഴടക്കിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ഓരോരുത്തരും ഐസിസിക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ യാതൊരുവിധത്തിലുള്ള മറുപടിയും ലഭിച്ചില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളോട് പ്രതികരിക്കാത്തതെന്നറിയില്ല. ഞങ്ങള്‍ ലോകത്ത് ജീവിച്ചിരിപ്പില്ലായെന്ന നിലപാടാണ് ഐ സി സി സ്വീകരിക്കുന്നത്. താലിബാൻ കാബൂളിൽ വന്നതിനു ശേഷം എല്ലാ പെൺകുട്ടികളെയും രക്ഷിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു. എല്ലാവര്‍ക്കും ജീവനില്‍ നല്ല ഭയമുണ്ട്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡും ഇതുവരെ ഞങ്ങള്‍ക്ക് മറുപടിയൊന്നും തന്നിട്ടില്ല. കാത്തിരിക്കൂവെന്ന് മാത്രമാണ് നേതൃത്വം ഞങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും റോയ സമീം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇതുവരെ അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മെയിലുകളൊന്നും ലഭിച്ചിട്ടില്ലായെന്നാണ് ഐ സി സി നല്‍കുന്ന വിശദീകരണം. ഈ സമയം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സഹകരിച്ച് ഏറ്റവും ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യേണ്ടതെന്ന് ക്രിക്കറ്റ് കൌണ്‍സില്‍ വ്യക്തമാക്കി.