തിരുവനന്തപുരം: മകനെ യൂത്ത് കോണ്‍ഗ്രസ് വക്താവാക്കാന്‍ ആര്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയമാണിത്. അതോടൊപ്പം മകന്‍ കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകൻ അർജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിന്‍റെ അഭ്യന്തര പ്രശ്നമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ബന്ധമില്ലാത്ത വിഷയമായതിനാല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് തന്നെ ഈ പ്രശ്നത്തിലേക്ക് ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘടനാ തീരുമാനത്തിനനുസരിച്ചാണ്. ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം 72 പേരെയാണ് യൂത്ത് കോണ്‍ഗ്രസ് വക്താവായി തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് 5 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ഉത്തരവ് മരവിപ്പിച്ചിരുന്നു. വക്താക്കളുടെ പേരില്‍ ചില ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ നിയമനം മരവിപ്പിക്കുന്നുവെന്നാണ് ശ്രീനിവാസ് വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തിലെ വക്താക്കളുടെ പേരില്‍ പ്രശ്നമൊന്നുമില്ലെന്നും ശ്രീനിവാസ് പറഞ്ഞു. അതേസമയം, മെറിറ്റ് അടിസ്ഥാനത്തിലാണ് തനിക്ക് നിയമനം ലഭിച്ചതെന്നും, മക്കള്‍ രാഷ്ട്രീയമെന്ന തലത്തില്‍ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.