തിരുവനന്തപുരം: പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന നേതൃത്വത്തിനോ, നേതാക്കള്‍ക്കോ ഇത്തരത്തിലൊരു സംശയമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ നിലപാട് ആനി രാജയേയും, ദേശിയ നേതൃത്വത്തിനെയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഈ വിഷയം ഇനി പാര്‍ട്ടി മീറ്റിങ്ങില്‍ ചര്‍ച്ചക്കെടുക്കേണ്ട കാര്യമില്ലെന്നും ഇതിനെ ഒരു വിവാദ വിഷയമായി ആരും കാണേണ്ടതില്ലെന്നും കാനം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആനി രാജ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ രണ്ട് തവണ അധികാരത്തിലെത്തിയപ്പോഴും സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവാന്‍ ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സര്‍ക്കാരിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും പ്രതിച്ഛായ മോശമാക്കുകയാണ്. പൊലീസ് സർക്കാരിന് ദേശീയ തലത്തില്‍ നാണക്കേട് ഉണ്ടാക്കിയെന്നും ആനി രാജ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവവും, സ്ത്രീധന പീഡനക്കേസില്‍ പൊലീസ് എടുക്കുന്ന നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് ആനി രാജയുടെ വിമര്‍ശനം. നിയമാവബോധമുള്ള പൊലീസുകാര്‍ സംസ്ഥാനത്ത് കുറവാണെന്നും ആനി രാജ ആരോപിച്ചിരുന്നു.