ഭുവനേശ്വര്‍: കായിക താരം ദ്യുതി ചന്ദിനെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയ പ്രാദേശിക വാര്‍ത്താ പോര്‍ട്ടലിന്‍റെ ന്യൂസ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ദ്യുതി ചന്ദിന്‍റെ പരാതിയിലാണ് വനിതാ പൊലീസ്, ന്യൂസ് എഡിറ്ററെ അറസ്റ്റ് ചെയ്തത്. അപമാനകരവും അപകീര്‍ത്തികരവുമായ ഉള്ളടക്കമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ദ്യുതി ചന്ദ് പരാതി നല്‍കിയത്. ഇത്തരം വാര്‍ത്തകള്‍ ഒളിമ്പിക്സില്‍ തന്‍റെ പ്രകടനം മോശമാക്കുന്നതിന് കാരണമായെന്നും ദ്യുതി പരാതിയില്‍ വ്യക്തമാക്കി.
താന്‍ ടോക്കിയോ ഒളിപിക്സില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പ്രാദേശിക വാര്‍ത്താ പോര്‍ട്ടലിന്‍റെ ന്യൂസ് എഡിറ്ററായ സുധാന്‍സു റൗട്ട് തന്‍റെ മാതാപിതാക്കളെ ഇന്‍റര്‍വ്യൂ നടത്തുകയും അതിലൂടെ തന്‍റെ വ്യക്തിപരവും, സ്വകാര്യവുമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇത് ഉപയോഗിച്ച് സുധാന്‍സു തന്‍റെ പ്രതിച്ഛായ മോശമാക്കുവാന്‍ ശ്രമിച്ചു. മാതാപിതാക്കളോടുള്ള പെരുമാറ്റത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ഈ ഉള്ളടക്കം ഉപയോഗിച്ചുവെന്നും ദ്യുതി ചന്ദ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുടുംബവുമായുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യാതിരിക്കാൻ സുധാന്‍സു തന്നോട് പണം ആവശ്യപ്പെട്ടുവെന്നും ദ്യുതി ചന്ദ് പറഞ്ഞു. പോർട്ടലിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ദ്യുതി ചന്ദ് ഫയൽ ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ, എഡിറ്ററെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എഡിറ്റര്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പരിശോധിച്ചുവരികയാണെന്നും ഡിസിപി ഉമാശങ്കർ ദാസ് പറഞ്ഞു.