ആലപ്പുഴ: ബിജെപി പ്രവർത്തകർ ആക്രമിച്ച കേസില്‍ മൊഴി മാറ്റി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പരിക്കേറ്റ ഗര്‍ഭിണി. ഡി വൈ എഫ് ഐ കായകുളം ബ്ലോക്ക് കമ്മിറ്റി നേതാവ് അനീഷിന്‍റെ ഭാര്യ ധന്യയാണ് പരാതിക്കാരി. ബിജെപി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി മൊഴി നല്‍കാനാണ് പൊലീസ് ഭീക്ഷണിപ്പെടുത്തുന്നതെന്നും ധന്യ പറഞ്ഞു.
കഴിഞ്ഞ ബുധാനാഴ്ച ബിജെപി പ്രവര്‍ത്തകരും, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആക്രമണത്തില്‍ ഇരു കൂട്ടര്‍ക്കും പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ധന്യയ്ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ധന്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസില്‍ പൊലീസ് ഒരുതവണ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേകേസില്‍ പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
മൊഴി മാറ്റി നല്‍കിയില്ലെങ്കില്‍ അനീഷിനെ പുറംലോകം കാണിക്കില്ലെന്നാണ് പൊലീസ് ഭീഷണിപ്പെടുത്തിയതെന്ന് ധന്യ പറഞ്ഞു. ഗർഭിണിയായ ധന്യ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം സി പി ഐ നേതാവ് ആനി രാജയും കേരളാ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. സര്‍ക്കാരിന്‍റ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവാന്‍ ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സര്‍ക്കാരിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും പ്രതിച്ഛായ മോശമാക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവവും, സ്ത്രീധന പീഡനക്കേസില്‍ പൊലീസ് എടുക്കുന്ന നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് ആനി രാജയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ പരാതിയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്.