കോട്ടയം: പിണക്കങ്ങളുണ്ടാകുമ്പോള്‍ ഇണക്കത്തിന്‍റെ ശക്തി കൂടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന് പറയുന്നില്ല. മറിച്ച് എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എതിര്‍പ്പുകളുള്ള നേതാക്കളേയെല്ലാം നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ ചെന്ന് കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.
കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ കീഴടങ്ങലോ, വിധേയത്വമോയില്ല. അഭിപ്രായവ്യത്യാസങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചർച്ചകളോട് അനുഭാവപൂർവം പ്രതികരിക്കും. പാര്‍ട്ടിയാണ് വലുത്. രണ്ടാമത് മാത്രമാണ് ഗ്രൂപ്പുകള്‍ വരുന്നതെന്ന് വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിച്ചിരുന്നു. ഡി സി സി ലിസ്റ്റ് തയ്യാറാക്കുന്നതോട് അനുബന്ധിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയോടും, രമേശ് ചെന്നിത്തലയോടും കൂടിയാലോച്ചില്ലായെന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് നേതാക്കള്‍ പരസ്യ പ്രസ്തവാനയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പരസ്യ പ്രസ്താവനക്കെതിരെ ഹൈക്കമാന്‍റ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ദുര്‍ബലമായ ഈ സമയത്ത് ഇത്തരം സമീപനങ്ങള്‍ നേതാക്കള്‍ സ്വീകരിക്കുന്നത് ഉചിതമല്ലെന്ന താക്കീതാണ് ഹൈക്കമാന്‍റ് നല്‍കിയത്.