പുതിയ കൊറോണ വൈറസ് ദ്രുതഗതിയില്‍ വ്യാപിക്കുകയാണെന്നും കൈവിട്ടുപോവുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എന്നാല്‍ പിടിച്ചു കെട്ടാന്‍ ഇപ്പോഴും സാധിക്കുമെന്നും ലോകരാജ്യങ്ങള്‍ ആവശ്യത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്താകമാനം 341,000 ത്തിലധികം ആളുകൾ രോഗബാധിതരാവുകയും, മരണസംഖ്യ 15,000 കവിയുകയും ചെയ്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആദ്യത്തെ 100,000 പേർക്ക് രോഗം പിടിപെടാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ടാമത്തെ 100,000 കേസുകൾക്ക് 11 ദിവസവും മൂന്നാമത്തെ 100,000 കേസുകൾക്ക് വെറും നാല് ദിവസവും മാത്രമാണ് സമയമെടുത്തതെന്ന് ഗെബ്രിയേസസ് വ്യക്തമാക്കുന്നു. ഔദ്യോഗികമായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം യഥാർത്ഥ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കുറവാണ്. മിക്ക രാജ്യങ്ങളും ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള ഏറ്റവും കഠിനമായ കേസുകൾ മാത്രമേ പരിഗണിക്കുന്നൊള്ളൂ. എന്നാലും 'നമ്മള്‍ നിസ്സഹായരായ കാഴ്ചക്കാരല്ല, ഈ പകർച്ചവ്യാധിയുടെ ഗതി നമുക്ക് മാറ്റാൻ കഴിയും' എന്ന് ഗെബ്രിയേസസ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
Also Read
അതേസമയം, രോഗത്തിനെതിരെ ശക്തമായി പൊരുതാന്‍ പല രാജ്യങ്ങളും സന്നദ്ധരാണെങ്കിലും വിഭവങ്ങളുടെ അഭാവവും പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തതയുംമൂലം കൂടുതൽ ആക്രമണാത്മക നടപടികൾ സ്വീകരിക്കാൻ പാടുപെടുകയാണെന്ന വസ്തുത ലോകാരോഗ്യ സംഘടനയുടെ മേധാവി അംഗീകരിക്കുന്നുണ്ട്. കൊവിഡ്-19 പ്രതിരോധ മരുന്ന് കണ്ടെത്താന്‍ നിദാന്ദ പരിശ്രമം നടത്തുന്ന ഗവേഷകരെ അദ്ദേഹം അഭിനന്ദിച്ചു.