കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികനീളുമെന്ന് ആരോഗ്യ മന്ത്രി. 7 പേരുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ എത്തും. വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതമായി അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപയുടെ രോഗലക്ഷമുള്ളവരെ പരിശോധിക്കുവാന്‍ ആശാ വര്‍ക്കര്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ മസതിഷ്ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ചു മരണപ്പെട്ട 12 കാരന് നിപ വൈറസ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മസതിഷ്ക ജ്വരവും ഛര്‍ദ്ദിയും മൂലം കുട്ടി മരണപ്പെട്ടത്. ലക്ഷണങ്ങള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മൂന്ന് ടെസ്റ്റുകളും പോസിറ്റീവാണ് എന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിപ മൂലം മരണപ്പെട്ട 12 കാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, രക്ഷിതാക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ല എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. കുട്ടിയുടെ പ്രദേശത്തേക്കുള്ള വഴികളും റോഡുകളും പൊലിസ് അടച്ചിട്ടുണ്ട്. 2018 ല്‍ കോഴിക്കോട്ടും 2019 ല്‍ കൊച്ചിയിലുമാണ് കേരളത്തില്‍ ഇതുവരെ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. വവ്വാലുകളില്‍ നിന്ന് പകര്‍ന്ന വൈറസാണ് നിപയുടെ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ചങ്ങരോത്തുണ്ടായ ആദ്യ നിപ പകര്‍ച്ചയില്‍ നഴ്സ് സൌമ്യയടക്കം 17 പേരാണ് മരണപ്പെട്ടത്.