ഡല്‍ഹി: കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി പി ഐ നേതാവ് ആനി രാജയുടെ പ്രസ്താവനയില്‍ നടപടിയില്ലെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം. കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അതിക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു ആനി രാജ വ്യക്തമാക്കിയത്. ആനി രാജയുടെ വിശദീകരണം എക്സിക്യൂട്ടീവ് അംഗങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആനി രാജക്കെതിരെ നടപടി സ്വീകരിക്കേണ്ടന്ന് പാര്‍ട്ടി തീരുമാനമെടുത്തത്.
പൊലീസിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആനി രാജ പറഞ്ഞു. താന്‍ പാര്‍ട്ടിക്കെതിരായോ, പാര്‍ട്ടി മാനദണ്ഡങ്ങള്‍ക്കെതിരായോ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടതെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ആനി രാജയുടെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വത്തിനോ, നേതാക്കള്‍ക്കോ ഇത്തരത്തിലൊരു സംശയമില്ല. ഇത് ഒരു വ്യക്തിപരമായ നിലപാടണെന്നും കാനം പറഞ്ഞു. അതോടൊപ്പം ആനി രാജയുടെ പരാമര്‍ശത്തിനെതിരെ കാനം രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിക്കണമെന്നാണ് പാര്‍ട്ടി കീഴ്‌വഴക്കം. ആനിരാജ ഇതു ലംഘിച്ചെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആനി രാജ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ രണ്ട് തവണ അധികാരത്തിലെത്തിയപ്പോഴും സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവാന്‍ ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സര്‍ക്കാരിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും പ്രതിച്ഛായ മോശമാക്കുകയാണ്. പൊലീസ് സർക്കാരിന് ദേശീയ തലത്തില്‍ നാണക്കേട് ഉണ്ടാക്കിയെന്നുമായിരുന്നു ആനി രാജയുടെ ആരോപണം.