ലക്നനൗ: കൊവിഡ് പ്രതിരോധത്തില്‍ കേരളം പിന്നിലാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. മികച്ച രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചത് ഉത്തര്‍പ്രാദേശിനാണെന്നും സാബു കൂട്ടിച്ചേര്‍ത്തു. ഇന്ത്യ അഹെഡ് ന്യൂസ് എന്ന ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സാബുവിന്റെ പരാമര്‍ശം. ചര്‍ച്ചയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തിരുന്നു.
കേരള സർക്കാരിന്‍റെ കോവിഡ് നയം ശരിയല്ല. സർക്കാർ അനാവശ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാക്സിൻ മാത്രമാണ് കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗം. എന്നാൽ കേരള സർക്കാർ ജനങ്ങൾക്കുമേല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കോവിഡ് പ്രതിരോധിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
അതോടോപ്പം, കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കൊവിഡ് പ്രതിരോധത്തില്‍ ഒരേ നിലാപാടാണ് സ്വീകരിക്കുന്നതെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി. അതേസമയം, തെലുങ്കാനയില്‍ തനിക്ക് ലഭിച്ചത് വളരെ മികച്ച സ്വീകരണമായിരുന്നു. കിറ്റക്സില്‍ ജോലി ചെയ്യുന്ന 700 ൽ ലധികം തൊഴിലാളികൾ യുപിയിൽ നിന്നുള്ളവരാണ്. വീടുകളില്‍ പോയി തിരിച്ചെത്തിയ 50 തൊഴിലാളികളെ പരിശോധിച്ചപ്പോൾ ആർക്കും കൊവിഡില്ല. പക്ഷേ, കേരളത്തിലെ സ്ഥിതി അതല്ല. 50 പേരെ പരിശോധിച്ചാൽ അവരിൽ 25 പേർക്ക് രോഗബാധയുണ്ടാകുമെന്നും സാബു ജേക്കബ് ആരോപിച്ചു.
കേരളത്തിലെ വ്യവസായിക നയങ്ങളെ വിമര്‍ശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് സാബു തെലങ്കാനയിലേക്ക് മാറുന്നത്. കേരളാ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു സർക്കാറുമായി കിറ്റെക്‌സ് ധാരണാപത്രം ഒപ്പുവെച്ചത്. പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയേറെ പരിശോധകൾ നടന്നത്. പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിൽ ധാരണാപത്രം ഒപ്പുവെച്ച പദ്ധതിയിൽ നിന്ന് പിന്മാറുകായണെന്ന് സാബു വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ആരംഭിക്കാനിരുന്ന വ്യവസായ സംരംഭങ്ങള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും സാബു ജേക്കബ് ചാനല്‍ ചര്‍ച്ചക്കിടയില്‍ വ്യക്തമാക്കി.