കണ്ണൂര്‍: പ്രതിഷേധം ഭയന്ന് പിജി സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഗോള്‍വാക്കറെക്കുറിച്ചും, സവര്‍ക്കറെക്കുറിച്ചും വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകങ്ങള്‍ വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും വൈസ് ചാൻസിലർ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ സിലബസ് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. എക്സ്പേർട്ട് കമ്മറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി അത് വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അതോടൊപ്പം, ഇന്നത്തെ ബി ജെ പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും വേണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസ്തകങ്ങളും പരിചയപ്പെടണമെന്നും ഡോ. ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി സവര്‍ക്കറിന്റേയും ആര്‍ എസ് എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്. കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്.