കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് പത്രിക സമര്‍പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭവാനിപൂരില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഈ ഉപതെരഞ്ഞെടുപ്പ് മമത ബാനര്‍ജിക്ക് പ്രധാനപ്പെട്ടതാണ്. സെപ്റ്റംബര്‍ 30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 3-ന് ഫലം വരും.
അതേസമയം, ബിജെപിയുടെ സ്ഥാനര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി മമതക്കെതിരെ മത്സരിക്കില്ല. കഴിഞ്ഞ ദിവസം, ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സ്ഥാനര്‍ഥിയുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അഡ്വ. ശ്രിജീബ് ബിസ്വാസ് ആണ് സിപിഎം സ്ഥാനാര്‍ഥി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മെയ് 5-ന് അധികാരമേറ്റ മമത ബാനര്‍ജി നവംബറിനുള്ളില്‍ എം എല്‍ എ ആയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതായി വരും. കൊവിഡ് സാഹചര്യത്തില്‍ ഉപതെരെഞ്ഞെടുപ്പ് നീട്ടിയാല്‍ അത് ഭരണഘടനാപരമായ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ബംഗാൾ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പു കമ്മിഷനോടു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭവാനിപൂർ ഉൾപ്പെടെ, ബംഗാളിലും ഒഡീഷയിലുമായി നാല് നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.