കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടെത്താന്‍ വവ്വാലുകള്‍ കൂട്ടമായി തങ്ങുന്ന മരങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വലകെട്ടി. നിപ മൂലം മരണപ്പെട്ട 12 കാരന്‍ ബന്ധുവീട്ടില്‍ നിന്ന് റമ്പുട്ടാന്‍ കഴിച്ചിരുന്നു. ഈ റമ്പുട്ടാന്‍ മരത്തിന് സമീപം വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയിരുന്നു. ഇതടക്കം പ്രദേശത്തുള്ള ആവാസകേന്ദ്രങ്ങളിലാണ് വലകെട്ടിയത്. വലയില്‍ കുടുങ്ങിയ വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് വൈറസിന്റെ ഉറവിടം കണ്ടെത്താനാവുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വിവിധ വകുപ്പുകളില്‍ നിന്നുള്ള സംയുക്ത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചേന്ദമംഗലൂര്‍, കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വവ്വാലുകളുടെ സഞ്ചാരപാത വിദാഗ്ടര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇന്നലെ (വെള്ളി)യാണ് വവ്വാലുകള്‍ക്കായി വലവിരിച്ചത്.
പൂനെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ബാറ്റ് സര്‍വേ തലവന്‍ ഡോ. മംഗേഷ് ഗോഖലെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫോറസ്റ്റ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍മാരായ ഡോ. അരുണ്‍ സത്യന്‍, ഡോ. അജേഷ് മോഹന്‍ദാസ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. നിപയുടെ ഉറവിടം കണ്ടെത്താന്‍ കാട്ടുപന്നിയെ വെടിവെച്ചുപിടിച്ച് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടൊപ്പം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും നടക്കുന്നുണ്ട്. വവ്വാലുകളുടേയും വവ്വാല്‍ കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്പിളുകള്‍ ഭോപാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയയ്ക്കും. ചത്ത വവ്വാലുകളെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണ്.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. 15,000 ത്തോളം വീടുകളിലായി 68,000ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്. സര്‍വേയില്‍ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് ജില്ലകളിലുള്ളവര്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകളില്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ ശേഖരിക്കും.റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും. ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങള്‍ ഉള്ളതും റൂം ക്വാറന്റീനില്‍ കഴിയുന്നതുമായ ആളുകള്‍ക്ക് സൗകര്യപ്രദമാകും വിധം കോവിഡ്/നിപ ടെസ്റ്റുകള്‍ നടത്തുന്നതിനു നാലു മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.