ഗാന രചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് കങ്കണ റനൗട്ടിനോട് കോടതി. കേസിന്റെ കാര്യത്തില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കിത്തരണമെന്ന് കങ്കണ അഭിഭാഷകന്‍ മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡിന് സമാനമായ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരിട്ട് ഹാജരാകുന്നതിന് കങ്കണ വിസമ്മതം അറിയിച്ചത്. നേരത്തേയും മറ്റുപല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇനിയും ഇതേ സമീപനം തുടര്‍ന്നാല്‍ വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ബോളിവുഡില്‍ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്ന് ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ പരാതി നല്‍കി. അന്ധേരി മജിസ്‌ട്രേറ്റ് കോടതി, കേസില്‍ നടപടികള്‍ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതിയിലെത്തി കങ്കണ ജാമ്യം നേടിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസ് പരമാവധി നീട്ടിക്കൊണ്ടുപോകുവാനാണ് കങ്കണ ശ്രമിക്കുന്നതെന്ന് വാദിച്ച ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ ജയ് ഭാനുശാലി, കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആരംഭിച്ച എല്ലാ ഹിയറിംഗുകളിലും അക്തര്‍ പങ്കെടുത്തിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. തനിക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനു ശേഷം കങ്കണ പിന്നെ ഒരുതവണപോലും ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായിട്ടില്ല.