ഹരിത വിവാദത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. പി. ഷൈജലിനെ തല്‍സ്ഥാനത്തു നിന്നും നീക്കി. എം.എസ്.എഫിന്‍റെയും മുസ്‍ലിം ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഷൈജലിനെ നീക്കം ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഷൈജല്‍, ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് തന്‍റെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു. അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. ഹരിതയ്ക്കു പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ എം.എസ്.എഫ് നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ല. ഹരിത വിഷയത്തില്‍ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന തന്‍റെ ശബ്ദരേഖ എം.എസ്.എഫ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.
ഹരിതയെ പിന്തുണച്ച എംഎസ്‌എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. കെ ഫാതിമ തെഹ്‌ലിയയേയും കഴിഞ്ഞ ദിവസം അച്ചടക്ക ലംഘനം ആരോപിച്ച് പാര്‍ട്ടീ സ്ഥാനങ്ങളില്‍നിന്നും നീക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ നേതാക്കൾക്കെതിരെ ഇനിയും അച്ചടക്ക നടപടികളുണ്ടാകുമെന്നാണ് സൂചന. എംഎസ്‌എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലതീഫ് തുറയൂരും, അഖിലേന്ത്യാ പ്രസിഡന്റ് ടി പി അഷറഫലിയും ഹരിതക്കൊപ്പം നില്‍ക്കുന്നവരാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി. കെ. നവാസിനെതിരായ പരാതിയിൽ ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. ഹരിത മുൻ ഭാരവാഹികൾ ഇന്ന് കോഴിക്കോട് വാർത്ത സമ്മേളനവും വിളിച്ചിട്ടുണ്ട്.