തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘകാല ആവശ്യം നടപ്പില്‍ വരുത്തല്‍ തന്നെയാണ് ഇന്ന് ചേരുന്ന ജി എസ് ടി കൌണ്‍സിലിലും കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട. എന്നാല്‍ ഇതിനു വഴങ്ങില്ല എന്ന നിലപാടോടെയാണ് സംസ്ഥാന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് ലക്നൌ മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്.
വില കുറയ്ക്കാനുള്ള ഏക പോംവഴിയായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുക എന്ന നിര്‍ദ്ദേശമാണ്. എന്നാല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമേ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ പോലും ഈ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ്. ഇവരുടെ പിന്തുണയോടെ ഈ അജണ്ടയെ മറികടക്കാനാണ് ജി എസ് ടി കൌണ്‍സിലില്‍ കേരളം ശ്രമിക്കുക. ഇതോടൊപ്പം വെളിച്ചെണ്ണയുടെ നികുതി കൂട്ടാനുള്ള നീക്കത്തേയും കേരളത്തിന് ചെറുക്കേണ്ടതുണ്ട്. കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തി വെളിച്ചെണ്ണക്ക് 18 ശതമാനം നികുതി ചുമത്താനാണ് കേന്ദ്ര നീക്കം. ഇത് കേരളത്തിന്റെ തനത് ഉത്പാദന മേഖലയെ വളരെ പ്രതികൂലമായി ബാധിക്കും. 500 ഗാമിന് മുകളിലുള്ള അളവുകള്‍ ഭക്ഷ്യ ഉപയോഗത്തിനുള്ളതായി കണക്കാക്കി, നികുതി അഞ്ച് ശതമാനത്തില്‍ നിര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തിയാല്‍ വിലകുറയുമെന്ന വാദം തെറ്റാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ സെസ് പിരിക്കുന്നത് കുറച്ചെങ്കില്‍ മാത്രമേ വില കുറയൂ. സെസ് പിരിക്കുന്നത് തുടരുകയും ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌താല്‍ അത് സംസ്ഥാനത്തിന് വന്‍ നഷ്ടമാണുണ്ടാക്കുക.പെട്രോള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയായി, അതായത് ആറായിരം കോടി രൂപയായി ചുരുങ്ങും. ടാക്സ് ഇല്ലാതെ ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 39 രൂപയാണ്. ശതമാനമാണ്ജി എസ് ടി യിലേക്ക് വരുമ്പോള്‍ പരമാവധി ലഭിക്കുന്ന നികുതി 28 ശതമാനമായിരിക്കും. അതായത് ഏകദേശം 11 രൂപ. ഇതില്‍ പകുതി കേന്ദ്രം കൊണ്ടുപോയാല്‍ ലിറ്ററിന് മേല്‍ പിന്നീട് കേരളത്തിന്റെ വരുമാനം വെറും 5.50 രൂപ മാത്രമായിരിക്കും. നേരെ മറിച്ചുള്ള പ്രചാരപ്രവര്‍ത്തന ങ്ങള്‍ അടിസ്ഥാനമില്ലാത്തതാണന്നും കേരളം വാദിക്കുന്നു. കേന്ദ്ര നിലപാടിനെ സംസ്ഥാനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് എതിര്‍ക്കും എന്നാണു കരുതുന്നത്.