തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധത്തിന്‍റെ കാരണമെന്താണെന്ന് അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. "അദ്ദേഹം തന്നെ ഇതിനുമുന്‍പും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളാണ് കാനം രാജേന്ദ്രന്‍"- ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫ് പാര്‍ട്ടിയില്‍ ഇതുവരെ വലിപ്പം ചെറുപ്പം അനുഭവപ്പെട്ടിട്ടില്ല. സി പി ഐ യുടെ അവലോകന റിപ്പോര്‍ട്ടിനെക്കുറിച്ച് പരാതിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജോസ് കെ മാണിയാണെന്നായിരുന്നു സിപിഐ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശം. ജോസ് കെ മാണിയെക്കാള്‍ സ്വീകാര്യത യു ഡി എഫ് സ്ഥാനാര്‍ഥിക്കായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. അതോടൊപ്പം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും സി പി ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിസംഗരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായിരുന്നുവെന്നും, അത് വോട്ടുചോര്‍ച്ചക്ക് കാരണമാവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയെ തോല്‍പ്പിച്ച യു ഡി എഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനായിരുന്നു മണ്ഡലത്തില്‍ സ്വാധീനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.