ജനപ്രതിനധികളെ പോലീസ് സല്യൂട്ടടിക്കുന്നതും സാര്‍ എന്ന് വിളിക്കുന്നതും ഒഴിവാക്കണമെന്ന് ടി. എന്‍. പ്രതാപന്‍ എം പി. ഈ ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും അദ്ദേഹം കത്തുനല്‍കി. തനിക്ക് സല്യൂട്ട് വേണ്ടെന്നും സാര്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും തനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയാണ്. അതുപോലെ പൊലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എന്നെ 'സാർ' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണമെന്ന് താൽപര്യപ്പെടുന്നു' എന്നാണ് കത്തില്‍ ടി. എന്‍. പ്രതാപന്‍ പറയുന്നത്.
അതേസമയം, പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന കൃത്യമായ നിർദേശം പൊലീസ് മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ ഇതിൽ വരുന്നില്ലെങ്കിലും അവരെ ബഹുമാനിച്ച് പൊതുവേ പൊലീസ് സല്യൂട്ട് ചെയ്യാറുണ്ട്.
സുരേഷ് ഗോപി എം പി, എ എസ് ഐയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് കേരളത്തില്‍ 'സല്യൂട്ട്' ചര്‍ച്ച നടക്കുന്നത്. 'ജനപ്രതിനിധികളെ സല്യൂട്ട് അടിച്ചാല്‍ എന്താണ് കുഴപ്പം? അതൊരു മാന്യതയല്ലേ?' എന്നായിരുന്നു പത്തനാപുരം എംഎല്‍എ കെ. ബി. ഗണേഷ്കുമാര്‍ ചോദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, എന്നാൽ ''സല്യൂട്ട്'', ''സാർ'' വിളി തുടങ്ങിയവ കൊളോണിയൽ ശീലങ്ങളുടെ തുടർച്ചയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ എന്ന് ടി. എന്‍. പ്രതാപന്‍ പറയുന്നു. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണല്ലോ? ജനങ്ങൾ എന്ന് പറഞ്ഞാൽ എല്ലാവരും ഉൾപ്പെടും. തങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയെ തങ്ങൾ തന്നെ ''സല്യൂട്ട്'' ചെയ്യുന്നതും ''സാർ'' എന്നുവിളിക്കുന്നതും ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് വിരുദ്ധവുമാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ ടി എന്‍ പ്രതാപനെതിരെ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. നിലവില്‍ രാജ്യസഭാ അംഗമാണ് അദ്ദേഹം.