കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ പത്തംഗം കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുസമ്മതിച്ച് അമേരിക്ക. നഗരത്തിൽ കഴിഞ്ഞ മാസം യുഎസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സഹായസംഘടനയായ യുഎസ് എയ്ഡിലെ ഇലക്ട്രിക്കൽ എൻജിനീയർ എസ്മാരായ് അഹ്മദിയും 9 പേരടങ്ങുന്ന കുടുംബവുമാണെന്ന് സെൻട്രൽ കമാൻഡ് അന്വേഷണത്തില്‍ വ്യക്തമായി എന്നും നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് കാരണമെന്നും യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു.
കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു യുഎസ് ആദ്യം അവകാശപ്പെട്ടിരുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പരിഭാഷകനായിരുന്നു കൊല്ലപ്പെട്ട സമെയ്‌രി അക്ദമി. എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് പുറപ്പെടാനിക്കെയാണ് അതേ രാജ്യത്തിന്റെ ഡ്രോണുകള്‍ സമെയ്‌രി അക്ദമിയെയും കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിലെ 10 പേരെയും കൂട്ടക്കൊല ചെയ്തത്.
ഐ.എസ് ഭീകരരെ കൊന്നുവെന്ന വാദം തെറ്റാണെന്ന് അന്നുതന്നെ 'ന്യൂയോര്‍ക്ക് ടൈംസ്' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'ആക്രമണം ദുരന്തപൂർണമായ ഒരു അബദ്ധമായിരുന്നു'വെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ഫ്രാങ്ക് മെക്കൻസി പറഞ്ഞത്. ഡ്രോണുകളുടെ പ്രത്യാക്രമണ കൃത്യതയെ ചോദ്യം ചെയ്യുന്നതാണ് അമേരിക്കയുടെ ഈ കുറ്റസമ്മതം.