എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ കെ. കരുണാകരന്റെ അതേ ശൈലിയല്ല പിണറായി വിജയന്റേതെന്നു കെ. മുരളീധരന്‍. 'എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കെ. കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന്' കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. അത് ഏറെ ചര്‍ച്ചയാകുകയും ചെയ്തു. പിന്നാലെയാണ് ഇതില്‍ തിരുത്തുമായി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഡിസിസിയുടെ നേതൃ ശില്‍പശാലയില്‍ പ്രസംഗിക്കുമ്പോഴാണ് പിണറായി വിജയനെ കെ. മുരളീധരന്‍ പുകഴ്ത്തിയത്.
എന്നാലിപ്പോള്‍, സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നയാളാണ് പിണറായി വിജയനെന്ന് കെ. മുരളീധരന്‍ പറയുന്നു. 'കെ. കരുണാകരൻ നേരിട്ടു കണ്ടു ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. പിണറായി വിജയന്‍ അങ്ങനെയല്ല. സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കും. നാടാർ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം' - മുരളീധരൻ പറഞ്ഞു.
രണ്ടു മതങ്ങളെ തമ്മിൽ തല്ലിച്ച് അധികാരത്തിൽ തുടരാമെന്നാണോ പിണറായി വിജയന്റെ ധാരണയെന്നും കെ. മുരളീധരൻ ചോദിച്ചു. രണ്ടു മതവിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരിഹരിക്കേണ്ടതു സർക്കാരാണ്. അതിനു പകരം തമ്മിൽ തല്ലുന്നതു കണ്ടു രസിക്കുകയാണു സർക്കാർ ചെയ്യുന്നത്. ഇതിനിടയിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ അവസരമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടു വിഭാഗത്തിന്റെ തെറ്റിദ്ധാരണകൾ നീക്കി അവരെ ഒരുമിച്ചിരുത്തി ചർച്ച നടത്താനാണു കോൺഗ്രസ് ശ്രമിക്കുന്നത്. ഒരുവശത്ത് പ്രശ്നങ്ങള്‍ രമ്യമായി പറഞ്ഞു തീര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ മറുവശത്ത് മോഹൻ ഭാഗവത് പോലും പറയാത്ത ഭാഷയാണു സിപിഎം ഉപയോഗിക്കുന്നതെന്നും കെ. മുരളീധരൻ തുറന്നടിച്ചു. യുഡിഎഫ് സംഘടിപ്പിച്ച കോഴിക്കോട് ഹെഡ് പോസ്റ്റ്ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.