കോവിഡ് ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നാലും മോഹന്‍ലാല്‍ ചിത്രമായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'മരക്കാർ'. എന്നാല്‍, കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നതോടെ ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരക്കാറും ഉള്‍പ്പെടുകയായിരുന്നു.
തിയേറ്ററുകള്‍ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. ഇത് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചിത്രം ഒ.ടി.ടി. വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് മെയ് 13-ന് റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതും ലോക്ക്ഡൗണ്‍മൂലം നീണ്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താവും റിലീസ്. ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യും. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്. പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രവും മരയ്ക്കാറാവും.
വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായികാ വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്.