ജമ്മുകശ്മീര്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി ഡി പി നേതാവ് മെഹബൂബ മുഫ്തി. "ബിജെപിക്ക് അവരുമാത്രമാണ് ഇന്ത്യക്കാരെന്നും, ഞങ്ങളെല്ലാം പാകിസ്ഥാനികളാണ്"- മെഹബൂബ ആരോപിച്ചു. അതോടൊപ്പം, മതത്തിന്‍റെ പേരില്‍ ബിജെപി ജമ്മുകാശ്മീര്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണെന്നും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ജമ്മുകാശ്മീരിനെ മതപരമായി വിഭജിക്കുകയാണ്. കേന്ദ്രഭരണപ്രദേശം മോദി സർക്കാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. അവരുടെ കണ്ണില്‍ അവരുമാത്രമാണ് ഇന്ത്യക്കാര്‍. ഞങ്ങളൊക്കെ അവര്‍ക്ക് പാക്കിസ്ഥാനികളാണ്. കാശ്മീരില്‍ നിന്നു പുറത്തുള്ളവര്‍ക്ക് ഇവിടം തുറന്ന് നല്കുന്നതിനൂടെ ഞങ്ങളെ പാപ്പരാക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിവെച്ച പദ്ധതികളൊക്കെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയിരിക്കുകയാണ്. എക്സൈസ് പോളിസി പ്രകാരമുള്ള മദ്യകരാറുകൾ പുറത്തുനിന്നുള്ളവർക്ക് നൽകിയിട്ടുണ്ട്. മദ്യം ജമ്മുകാശ്മീരിലെ ജനങ്ങൾ ഉപയോഗിക്കും, പക്ഷേ ലാഭം പുറത്തുനിന്നുള്ളവർക്കായിരിക്കും- മെഹബൂബ മുഫ്തി ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജമ്മുകാശ്മീരില്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ അധികം താമസിയാതെ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കും. കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുവരെ ദേശവിരുദ്ധരെന്നാണ് മുദ്രകുത്തുന്നത്. ജമ്മുകാശ്മീരിലെ തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത്. 'ഹിന്ദുത്വ അജണ്ട' എന്ന് വിശേഷിപ്പിച്ച് രക്തസാക്ഷികളുടെ പേരിൽ സ്ഥാപനങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനമാണ് ഇപ്പോള്‍ മോദി ചെയ്യുന്നത്. ജമ്മുകാശ്മീരിലെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമാണ്. ഇവിടെ അഴിമതി കൂടുതലാണ്. സ്കൂളുകൾ, റോഡുകൾ എന്നിവയുടെ പേരുകൾ മാറ്റിയത് കൊണ്ട് വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുമോയെന്നും മെഹബൂബ മുഫ്തി ചോദിച്ചു.