കാസര്‍ഗോഡ്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപരനെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ കുരിക്ക് മുറുകുന്നു. സുരേന്ദ്രന്‍ ഇതുവരെ നല്‍കിയ മൊഴികളില്ലാം വൈരുദ്ധ്യമുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇതിനുപുറമേ സാക്ഷി മൊഴികളും, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ തനിക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ നല്‍കിയ കോഴയുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും സൈബര്‍ തെളിവുകളും സുരേന്ദ്രന് എതിരാണ് എന്നാണ് റിപ്പോര്‍ട്ട്.
സുരേന്ദ്രനെ ചോദ്യം ചെയ്യാല്‍ വിളിപ്പിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നശിച്ചുപോയി എന്ന മറുപടിയാണ് സുരേന്ദ്രന്‍ നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട് എന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞു. ഇതേതുടര്‍ന്ന് 7 ദിവസത്തിനകം മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കെ സുന്ദരയെ അറിയില്ല എന്നും കോഴ നല്‍കി എന്ന് പറയപ്പെടുന്ന ദിവസം താന്‍ കാസര്‍ഗോഡ് ഉണ്ടായിരുന്നില്ലെന്നും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വസ്തുതാവിരുദ്ധമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം.
ക്രൈം ബ്രാഞ്ച് ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. സുന്ദരയുടെ വെളിപ്പെടുത്തലിന്റെയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയുടെയും പശ്ചാത്തലത്തില്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 171ബി, 171ഇ എന്നിവ പ്രകാരമാണ് ക്രൈം ബ്രാഞ്ച് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനെയും കെ സുന്ദര, അമ്മ ബെട്ജി, പണം നല്‍കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാരോപിയ്ക്കപ്പെടുന്ന യുവ മോര്‍ച്ചാ നേതാവ് സുനില്‍ നായിക്ക് എന്നിവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും നല്‍കി എന്നായിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. 2016 ല്‍ ഇതേ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച കെ സുന്ദര സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കെ. സുരേന്ദ്രനും വിജയിച്ച സ്ഥാനാര്‍ഥിയും തമ്മിലുള്ള വോട്ടു വ്യത്യാസത്തേക്കാള്‍ കൂടുതലായിരുന്നു കെ സുന്ദരയ്ക്കു ലഭിച്ച വോട്ട്. ഈ പശ്ചാത്തലത്തില്‍ വിജയം ഉറപ്പുവരുത്താന്‍ സുന്ദരയെ സുരേന്ദ്രന്‍ പണം കൊടുത്ത് സ്വാധീനിച്ചു എന്നാണു കേസ്. 2021ല്‍ ബി എസ് പി ടിക്കറ്റിലാണ് കെ സുന്ദര മത്സരിച്ചത്.