അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം. തിരക്കേറിയ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ തീവ്രവാദികളുമായി അഫ്ഗാൻ സുരക്ഷാ സേന പോരാടുകയാണ്. സംഭവത്തില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് 150 ഓളം പേർ അകത്തുണ്ടായിരുന്നു. ഇവരിൽ നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും മരണസംഖ്യ ഉയരാനാണ് സാധ്യത. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ആണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. കാബൂളിലെ ഷോർ ബസാർ പ്രദേശത്ത് നിരവധി ഗുരുദ്വാരകളുണ്ടായിരുന്നു. 1980 കളിൽ നടന്ന ആക്രമണങ്ങളിൽ അവ നശിപ്പിക്കപ്പെട്ടു.
ക്ഷേത്രത്തിലെ ബഹുഭൂരിപക്ഷം ആളുകളെയും രക്ഷപ്പെടുത്തിയതായും രണ്ട് അക്രമികൾ കൊല്ലപ്പെട്ടതായും റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. 150 ഓളം പേർ സംഭവസമയത്ത് ഉണ്ടായിരുന്നതായി അഫ്ഗാൻ പാർലമെന്റിലെ സിഖ് എംപിയായ അനാർക്കലി കൌര്‍ ആണ് വ്യക്തമാക്കിയത്. സാധാരണ എല്ലാ ദിവസവും പ്രഭാത പ്രാര്‍ത്ഥനക്ക് വിശ്വാസികള്‍ കൂട്ടമായി എത്തുന്ന ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു.