ന്യൂസിലന്‍ഡിനെതിരായ ആദ്യ 20:20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഓക് ലന്‍റിലെ ഈഡൻ പാർക്കിൽ 6 വിക്കറ്റിനാണ് ടീം ഇന്ത്യ കിവികളെ തുരത്തിയത്. ന്യൂസിലന്‍ഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 29 പന്തിൽ നിന്ന് 58 റൺസെടുത്ത ശ്രേയസ് അയ്യരും 27 പന്തിൽ 59 റൺസെടുത്ത കെ എൽ രാഹുലുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. 32 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനവും വിജയത്തിൽ നിർണായകമായി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കം എളുപ്പമായിരുന്നില്ല. ആദ്യ വിക്കറ്റിൽ കീവീസ് ഓപ്പണർമാർ 80 റൺസാണ് നേടിയത്. ഓപ്പണർ കോളിൻ മൺറോ 42 പന്തിൽ നിന്നും 59 റൺസെടുത്തു. 30 റൺസെടുത്ത മാർട്ടിൻ ഗുപ്ടിലാണ് ആദ്യം പുറത്തായത്. ക്യാപ്റ്റൻ കെയ്ൻ വില്യംസ് 26 പന്തിൽ നിന്നും 51 റൺസെടുത്തു. 27 പന്തിൽ നിന്നും 54 റൺസെടുത്ത റോസ് ടെയ്ലറാണ് കീവീസ് സ്കോർ 200 കടത്തിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് 203 റൺസ് എടുത്തത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, ശിവം ദുബെ, യൂസ് വേന്ദ്ര ചഹാൽ, രവീന്ദ ജഡേജ എന്നിവർ ഓരോ വിക്കറ്റെടുത്തു
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 16 ൽ നിൽക്കെ 7 റൺസെടുത്ത രോഹിത് ശർമ പുറത്തായി. മികച്ച ഫോമിലുള്ള കെ എൽ രാഹുലും കോഹ്ലിയും ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. തുടക്കം മുതലെ ആക്രമിച്ചു കളിച്ച ഇന്ത്യൻ ബാറ്റ്സ്മാൻമാർ റൺ ശരാശരി 10 ന് താഴെ പോകാൻ അനുവദിച്ചില്ല. ടീം സ്കോർ 115 ൽ നിൽക്കെ രാഹുലിനെയും 121 ൽ കോഹ്ലിയെയും ഇന്ത്യക്ക് നഷ്ടമായി. തുടർന്നെത്തിയ ശിവം ദുബെക്കും അധിക നേരം പിടിച്ചു നിൽക്കാനായില്ല. ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ചേർന്ന് ഇന്ത്യയെ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയത്തിലേക്ക് നയിച്ചു. 58 റൺസുമായി ശ്രേയസും 14 റൺസോടെ മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു. പരമ്പരയിലെ അടുത്ത മത്സരം ഇതേ വേദിയിൽ തന്നെ നടക്കും.