ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പത്തുമാസം പിന്നിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ തമ്പടിച്ച് പ്രതിഷേധിക്കുന്നത്. നാളത്തെ ഭാരത് ബന്ദോടെ കര്‍ഷകസമരം മൂന്നാംഘട്ടത്തിലേക്ക് കടക്കും. 2020 നവംബര്‍ 26-നാണ് ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. സമരം പത്ത് മാസം കടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണന മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
സമരത്തിന്റെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തി. പതിനൊന്ന് ഒത്തുതീര്‍പ്പുചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കര്‍ഷകരുടെ ഭാരത് ബന്ദിന് കേരളത്തിലെ ഇടതു സംഘടനകളും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരത് ബന്ദ് നടക്കുന്ന സെപ്തംബർ 27-ന് കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് കേരളത്തിലെ എല്‍ ഡി എഫ് നേതൃത്വം അറിയിച്ചു. വിവിധ കര്‍ഷക സംഘടനകള്‍, തൊഴിലാളി, വ്യവസായ യൂണിയനുകള്‍, വിദ്യാർഥി-വനിത സംഘടനകള്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.