മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം സര്‍ക്യൂട്ടുമായി മുന്നോട്ട് ആരെങ്കിലും എത്തിയാല്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന്റെ സാധ്യതകളെ പൂര്‍ണ്ണമായും വികസിപ്പിക്കാന്‍ കേരളത്തിനു കഴിയുക എന്നതിനാണ് പ്രധാന്യം. അണ്‍ എക്സ്പ്ലോർഡ് ആയ നിരവധി ടൂറിസം കേന്ദ്രങ്ങള്‍ ഉണ്ട്. അവയെ പരിചയപ്പെടുത്താന്‍ ഉതകും തരത്തില്‍ വികസിപ്പിക്കും. മലബാറിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വികസനം എന്നത് പ്രകടനപത്രികയിലെ വാഗ്ദാനമാണ്. അത് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി അല്ലെന്നും കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാജഡിയെന്നാല്‍ ദുരന്തമാണെന്നും അത് മനഃപൂര്‍വമുണ്ടാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലബാര്‍ കലാപം
ഏറനാട് താലൂക്ക് കേന്ദ്രീകരിച്ചു നടന്ന ബ്രിട്ടിഷ് വിരുദ്ധ പ്രക്ഷോഭമായിരുന്നു 'മാപ്പിള കലാപം', മലബാർ ലഹള, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം. പിന്നീട് മലബാർ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച മാപ്പിള ലഹളയുടെ അവസാനഘട്ടത്തിൽ മാപ്പിളമാർ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഹൈന്ദവ പ്രമാണികൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്.
വാഗൺ ട്രാജഡി
ബ്രിട്ടിഷ് സർക്കാരിന്റെ ഭീകരതക്കു മകുടം ചാർത്തുന്ന സംഭവമാണ് ‘വാഗൺ ട്രാജഡി’ എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടക്കൊല. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജാലിയൻ വാലാബാഗ് ഒഴിവാക്കിയാൽ ഇത്രയേറെ മനുഷ്യത്വ രഹിതമായ മറ്റൊരു സംഭവമുണ്ടാകില്ലെന്നാണ് ചരിത്രകാരൻമാരുടെ അഭിപ്രായം. മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്. പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികളെ കാണുന്നതു തടയാൻ ഈ ആശയം നടപ്പാക്കിയത്. 1921 നവംബർ 17ന് ഇരുനൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. വണ്ടി പുറപ്പെടും മുമ്പുതന്നെ ശ്വാസം കിട്ടാതെ നിലവിളി തുടങ്ങിയിരുന്നു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കേൾക്കാമായിരുന്നു. കോയമ്പത്തൂരിനടുത്തുള്ള പോതന്നൂരിൽ വണ്ടിയെത്തിയപ്പൊൾ വാഗണിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് പട്ടാളക്കാർ വാഗൺ തുറന്നു. ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാർ മരിച്ചിരുന്നു. ബാക്കിയുള്ളവരിൽ പലരും ബോധരഹിതരായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേർ മരിച്ചു..!