കോൺഗ്രസിൽ കൂടുതൽ ആളുകളെ ചേർക്കുന്നവര്‍ക്ക് സ്വർണ്ണ മോതിരങ്ങളും നാണയങ്ങളും നൽകുമെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) ജില്ലാ പ്രസിഡന്റ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ദക്ഷിണ ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് കമ്മിറ്റിയിലാണ് ജില്ലാ പ്രസിഡന്റ് എം. എ. മുതലകൻ വ്യത്യസ്തമായ പ്രഖ്യാപനം നടത്തിയത്. വയനാട് എംപി രാഹുൽ ഗാന്ധിയെ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗത്തില്‍ പാസാക്കി.
2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് 'വീഥിതോറും കോണ്‍ഗ്രസ്, വീടുതോറും കോണ്‍ഗ്രസ്' എന്ന പേരില്‍ പ്രചാരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രത്യേഗ യോഗം വിളിച്ചു ചേര്‍ത്തത്. പാർട്ടിയിലേക്ക് ഏറ്റവും കൂടുതൽ ആളെ ചേർക്കുന്ന അംഗത്തിന് ഒരു പവന്റെ സ്വർണ മോതിരവും രണ്ടാം സ്ഥാനത്ത് എത്തുന്നയാൾക്ക് അര പവനും തുടർന്ന് വരുന്നവർക്ക് സ്വർണനാണയങ്ങളും നൽകുമെന്നാണ് സുപ്രധാനമായ വാഗ്ദാനം.
അല്‍പം ചരിത്രം
1966-ല്‍ കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വം തമിഴ്നാട്ടിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പു സഖ്യത്തോടുള്ള എതിർപ്പിനെത്തുടർന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് രണ്ടായി പിളര്‍ന്നു. 'തമിഴ് മാനില കോൺഗ്രസ്' എന്ന പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകൃതമായി. പി. വി. നരസിംഹറാവു പ്രധാനമന്ത്രിയായുള്ള കേന്ദ്ര കോൺഗ്രസ് മന്ത്രിസഭയിൽ തമിഴ്നാട്ടിൽ നിന്നുമുള്ള മന്ത്രിമാരായിരുന്ന പി. ചിദംബരവും എം. അരുണാചലവും ഈ സഖ്യത്തിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് മാനില കോൺഗ്രസില്‍ ചേര്‍ന്നു. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയുമായി സഖ്യത്തിലാവുകയും ചെയ്തു. അതിനുശേഷം തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പച്ചതൊട്ടിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടക്കത്തിൽ ലഭ്യമായ ശക്തി പാർട്ടിക്ക് ഏറെക്കാലം നില നിർത്താൻ തമിഴ് മാനില കോൺഗ്രസിന് കഴിഞ്ഞില്ല. 1998-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിളക്കമാർന്ന വിജയം ആവർത്തിക്കാനായില്ല. 1999-ലെ തെരഞ്ഞെടുപ്പിൽ മാനില പാർട്ടിക്ക് ലോക്സഭയിൽ ഒരു സീറ്റുപോലും ലഭിച്ചില്ല. ജയലളിതയുടെ കക്ഷിയുമായി ശത്രുത വെടിഞ്ഞ് 2001-ലെ തമിഴ്നാട് അസംബ്ളി തെരഞ്ഞെടുപ്പിൽ പാർട്ടി സഖ്യമുണ്ടാക്കി. ഇതിൽ പ്രകോപിതനായ പ്രമുഖ നേതാവ് പി. ചിദംബരം പാർട്ടി വിട്ടുപോയി. 2001 ആഗസ്റ്റിൽ പാർട്ടിയുടെ ഉന്നത നേതാവായ മൂപ്പനാർ ആകസ്മികമായി അന്തരിച്ചു. ഇതൊക്കെയും പാർട്ടിയെ തളർത്തിയ സംഭവങ്ങളായിരുന്നു. പാർട്ടിയെ കോൺഗ്രസ്സിലേക്കു തിരിച്ചെത്തിക്കാൻ പല ശ്രമങ്ങളും നടന്നു. ഒടുവിൽ 2002-ൽ തമിഴ് മാനില കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ലയിച്ചു. അപ്പോഴേക്കും അണികള്‍ ഒന്നടങ്കം മറ്റു ദ്രാവിഡ പാര്‍ട്ടികളിലേക്ക് ചേക്കേറിയിരുന്നു.