അഹമ്മദാബാദ്: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ഷോ ഗുജറാത്തില്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്ന് ബജരംഗ് ദൾ. ഗുജറാത്ത് സംസ്ഥാന നേതാവ് ജ്വലിത് മേത്തയാണ് ട്വിറ്ററിലൂടെ പരിവാര്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത മുനവ്വർ ഫാറൂഖി ഗുജറാത്ത് പര്യടനം റദ്ദാക്കണമെന്നും ബജരംഗ് ദൾ നേതാവ് ആവശ്യപ്പെട്ടു.
'അയാള്‍ ഹാസ്യ രൂപേണ ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല ബജരംഗ് ദളിന്‍റെത്. പരിപാടി റദ്ദാക്കാന്‍ തയാറായില്ലെങ്കില്‍ ശാരിരികമായും മാനസികമായും സാമ്പത്തീകമായുമുള്ള പ്രത്യാഘാതങ്ങള്‍ അയാള്‍ അനുഭവിക്കേണ്ടിവരും' -ബജരംഗ് ദൾ നേതാവ് ജ്വലിത് മേത്ത ട്വീറ്റ് ചെയ്തു. അടുത്തമാസം (ഒക്ടോബര്‍) 1 മുതല്‍ 3 വരെയുള്ള തിയതികളിലാണ് മുനവ്വർ ഫാറൂഖി തന്റെ ഗുജറാത്ത് പര്യടനം പ്രഖ്യാപിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖി ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ നേരത്തെ ഇൻഡോറില്‍ അറസ്റ്റിലായിരുന്നു. മൂന്നു തവണ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതിയാണ് മുനവ്വർ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്. ഫാറൂഖിയുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ക്ക് വ്യക്തതയില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഒരു കഫേയിൽ വച്ച് നടത്തിയ കോമഡി ഷോയുമായി ബന്ധപ്പെട്ട് പ്രാദേശിക ബി.ജെ.പി എം എൽ എ മാലിനി ലക്ഷ്മൺ സിംഗ് ഗൗഡയുടെ മകൻ ഏകലവ്യ സിംങ്ങിന്റെ പരാതി അടിസ്ഥാനത്തിലാണ് അന്ന് ഐപിസി 295-എ,269 എന്നീ വകുപ്പുകൾ ചേര്‍ത്ത് പൊലിസ് അറസ്റ്റുചെയ്തത്.