അട്ടപ്പാടി: കൃഷിയിടത്തില്‍ പശുവിനെ മേയ്ക്കാന്‍ വിട്ടൂ എന്നാരോപിച്ച് അഗളിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വര സ്വാമി ഗൗണ്ടറാണ് അറസ്റ്റിലായത്. ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് ഒന്നരയോടെ മഞ്ചിക്കണ്ടി പഴത്തോട്ടത്താണ് സംഭവം. ദമ്പതികളായ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് ഈശ്വര സ്വാമി ഗൗണ്ടര്‍ വെടിവെച്ചത്. എയര്‍ ഗണ്ണുപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരും ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മൂന്നുതവണ വെടിയുതിര്‍ത്തെന്ന് ദമ്പതികള്‍ പറഞ്ഞു. ദമ്പതികളുടെ പരാതിയില്‍ അഗളി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈശ്വരൻ്റെ പറമ്പിലേക്ക് അയൽവാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി ഇന്നലെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വഴക്ക് നടക്കുന്നതിനിടയിലാണ് ഈശ്വര സ്വാമി കൗണ്ടര്‍ വീടിനുള്ളില്‍ കയറി എയര്‍ഗണ്ണെടുത്തുവന്ന് വെടിയുതിര്‍ത്തത് എന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈശ്വരൻ്റെ പറമ്പിലേക്ക് അയൽവാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. തോക്കുകണ്ട് തൊട്ടടുത്തുള്ള മരക്കൂട്ടത്തിന്‍റെ മറവിലേക്ക് ഓടിമറഞ്ഞതുകൊണ്ടാണ് വെടിയേല്‍ക്കാതെ രക്ഷപെട്ടെന്ന് ദമ്പതികള്‍ പറഞ്ഞു. ഈശ്വര സ്വാമി കൗണ്ടറെ അറസ്റ്റ് ചെയ്ത അഗളി പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തു.