തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് പരാതിയില്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതിതേടി വിജിലന്‍സ്. സുധാകരനെതിരെ ലഭിച്ച പരാതിയില്‍ കഴമ്പുണ്ടോയെന്നായിരുന്നു പ്രാഥമിക പരിശോധന. പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതിലാനാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
സുധാകരന്‍റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും, സ്വത്ത് സമ്പാദനത്തിലും നിന്നടക്കം 32 കോടി രൂപ പിരിച്ചെന്നായിരുന്നു പ്രശാന്തിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം, കേസിനാവിശ്യമായ എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ടെന്നും പ്രശാന്ത് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്‌കൂളും 5 ഏക്കർ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എഡ്യുക്കേഷണൽ ഹബ്ബാക്കി മാറ്റാനുമായാണ് സുധാകരന്‍ രൂപ പിരിച്ചെടുത്തത്. എന്നാൽ കരാർ ലംഘിച്ച് സുധാകരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കണ്ണൂർ എജ്യു പാർക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക വകമാറ്റാൻ ശ്രമിച്ചു. കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മാണത്തിന് പിരിച്ച കോടികൾ വകമാറ്റി ചെലവഴിച്ചുവെന്നും, ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.