തിരുവനന്തപുരം: മോന്‍സന്‍ - പൊലീസ് ബന്ധമുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന് നാണക്കേട് വരുത്തിവെച്ച വിവിധ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതൽ ഡിജിപി (DGP) വരെയുള്ളവർ ഓൺലൈനായി പങ്കെടുക്കും. ഭരണത്തിന്റെ നിറം കെടുത്തുന്ന രീതിയില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ ഇത്തരം വീഴ്ചകലും ഉദ്യോഗസ്ഥരില്‍ ചിലര്‍ സംശയത്തിന്റെ നിഴലില്‍ വന്നതും ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ട്.
മോൺസൻ മാവുങ്കലുമായി മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കുള്ള ബന്ധവും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ ചുമതലയില്‍ ഇരിക്കുന്ന അദ്ദേഹം നീണ്ട അവധിയില്‍ പോയതും വലിയ വിവാദമായിരുന്നു. മോണ്‍സണുമായി ഡിഐജിയായിരുന്ന സുരേന്ദ്രനുള്ള ബന്ധം. മോൺസൻ മാവുങ്കലിന്റെ കേസില്‍ ഐജി ലക്ഷ്മണയുടെ ഇടപെടല്‍ എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ അഭ്യന്തര വകുപ്പിനും അതിന്റെ ചുമതലയില്‍ ഇരിക്കുന്ന മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കും നാണക്കേട് ഉണ്ടാക്കിയിരുന്നു. പുരാവസ്തു തട്ടിപ്പ്, പണത്തട്ടിപ്പ്, ഹണിട്രാപ്പ് തുടങ്ങിയവയും പോലീസ് സേനക്ക് മാനക്കേട് ഉണ്ടാക്കുന്ന വാര്‍ത്തകളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടരന്വേഷണ ഘട്ടത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം എങ്ങനെ രൂപപ്പെട്ടുവരും എന്നതിനെ സംബന്ധിച്ച് പൊലീസ്- പൊലീസിതര ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ആശങ്ക ശക്തമാണ്. ഇത്തരം കാര്യങ്ങളിലെ അന്വേഷണ പുരോഗതി സര്‍ക്കാരിനെ വെട്ടിലാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ പഷചാത്തലത്തില്‍ നടക്കുന്ന മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതല യോഗത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.