ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജിന് യു.എസ് സെനറ്റ് അംഗീകാരം നല്‍കി. 2 ട്രില്ല്യണ്‍ ഡോളര്‍ (ഏകദേശം രണ്ടു ലക്ഷം കോടി രൂപ) തുകയാണ് വകയിരുത്തിയത്. മുതിർന്നവർക്ക് 1,200 ഡോളർ (ഒന്‍പതിനായിരം രൂപ) നേരിട്ട് അക്കൌണ്ടുകളില്‍ എത്തും. ചെറുകിട ബിസിനസ്സുകൾക്ക് തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുള്ള സഹായവും പദ്ധതിയിൽ ഉൾപ്പെടുന്നു. യു.എസില്‍ ഇതുവരെ ആയിരത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 70,000 ത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും കഴിഞ്ഞ ഡിസംബറിൽ ഉടലെടുത്ത കൊവിഡ്-19 ലോകമെമ്പാടുനിന്നും ഇതുവരെ 21,000-ത്തിലധികം ആളുകളുടെ ജീവനെടുത്തു. 50 ലക്ഷത്തോളം പേര്‍ രോഗബാധിതരാണ്. തെക്കൻ യൂറോപ്പാണ് ഇപ്പോൾ പകർച്ചവ്യാധിയുടെ കേന്ദ്രമായി മാറിയിരിക്കുന്നത്.
ബില്ല് തന്റെ മേശപ്പുറത്ത് എത്തിയാല്‍ ഒപ്പിടുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർമാരായ ടിം സ്കോട്ട്, റിക്ക് സ്കോട്ട്, ബെൻ സാസ്സെ, ലിൻഡ്സെ ഗ്രഹാം എന്നിവര്‍ തൊഴിലില്ലായ്മാ വേതനം നല്‍കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ സെനറ്റില്‍ തീവ്രമായ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. റിപ്പബ്ലിക്കൻ തീര്‍ത്തും അപലപനീയമായ ഇത്തരം ആവശ്യങ്ങളില്‍നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്ന സെനറ്റർ ബെർണി സാണ്ടേഴ്‌സ് വ്യക്തമാക്കിയതോടെ റിപ്പബ്ലിക്കന്മാര്‍ പ്രതിസന്ധിയിലായി.
'കോർപ്പറേറ്റ് ക്ഷേമ' പ്രവര്‍ത്തികള്‍ക്ക് കർശന വ്യവസ്ഥകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലിന് ക്രോസ്-പാർട്ടി പിന്തുണയുണ്ടെങ്കിലും പ്രസിഡന്റ് നിയമത്തിൽ ഒപ്പിടുന്നതിനുമുമ്പ് സെനറ്റിലും ജനപ്രതിനിധിസഭയിലും ബില്‍ പാസാക്കേണ്ടതുണ്ട്. ബുധനാഴ്ച വൈകി ബില്ലിൽ ഭേദഗതി വരുത്തിയതോടെ റിപ്പബ്ലിക്കൻ ഭൂരിപക്ഷ സെനറ്റ് 96-0 വോട്ടുകൾക്ക് ഏകകണ്ഠമായി ബില്‍ പാസാക്കുകയായിരുന്നു.