ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ആക്രമണത്തില്‍ മകനെതിരെ തെളിവുണ്ടെങ്കില്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര. കഴിഞ്ഞ ദിവസമാണ് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഇടിച്ചുകേറി 9 പേര്‍ മരണപ്പെട്ടത്. യു.പി പൊലീസ് അജയ് മിശ്ര ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുത്തിരുന്നു.എന്നാല്‍ അക്രമസംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കര്‍ഷകരുടെ മരണവുമായി തന്‍റെ മകന് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനം രാജിവെക്കും. ആശിഷ് മിശ്രക്കെതിരെ യാതൊരു തെളിവുകളും ലഭ്യമായിട്ടില്ല. കര്‍ഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അജയ് മിശ്ര കൂട്ടിച്ചേര്‍ത്തു. തിക്കുനിയയിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രക്ഷോഭവുമായി പോകുമ്പോഴാണ് സംഭവം നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാല്‍നടയായി മുന്നോട്ടുപോകുന്ന കര്‍ഷകര്‍ക്കുപിന്നില്‍ നിന്ന് ജീപ്പ് ഇടിച്ചുകയറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. കര്‍ഷകരെ ഇടിച്ച വാഹനം പോയതിനുശേഷം മറ്റൊരു വാഹനവും കര്‍ഷകര്‍ക്കിടയിലൂടെ കടന്നുപോകുന്നുണ്ട്. സമരക്കാരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മോദി സര്‍ക്കാരിന്റെ മൗനം ഈ കുറ്റത്തിലെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നതാണെന്ന് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.