ദുബായ്: വാരിയംകുന്നന്‍’ സിനിമയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം തന്‍റെതല്ല, താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ലെന്നും നടന്‍ പൃഥ്വിരാജ്. സിനിമ വേണോ വേണ്ടയോയെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കാണ്. വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സംവിധായകനാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഛായാഗ്രഹകന്‍ രവി.കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം സിനിമ യു എ ഇയില്‍ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
തന്‍റെ പ്രൊഫഷണല്‍ ജീവിതത്തിനും, വ്യക്തിജീവിതത്തിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ല. അനാവിശ്യമായ ചര്‍ച്ചകള്‍ക്ക് നേരെ കണ്ണടക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ വ്യക്തിജീവിതവും, തൊഴിലും അതാണ് എന്നെ പഠിപ്പിച്ചത്. വാരിയന്‍കുന്നനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാര്‍ വിപ്ലവം. അതിന്റെ അമരക്കാരന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമായിരുന്നു വാരിയംകുന്നന്‍ എന്ന സിനിമ. 90 വർഷത്തെ ബ്രിട്ടിഷ് രാജ് ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയൻകുന്നത്ത്. ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സന്നദ്ധ ഭടന്മാരെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്.
ഹാജിയുടെ വ്യക്തി പ്രഭാവം ദേശാതിരുകൾ താണ്ടിയിരുന്നു. വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയും, മലബാർ കലാപത്തെ പറ്റിയും ചൈനീസ് വിപ്ലവകാരി മാവോ സേതൂങ്, സോവിയറ്റ് യൂണിയൻ വിപ്ലവ നേതാവ് വ്ലാഡിമിർ ലെനിൻ എന്നിവർ കുറിപ്പുകൾ തയ്യാറാക്കിയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഹാജി നേടിയ പ്രസിദ്ധിയാണ് വരച്ചു കാട്ടുന്നത്. മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ".