ചാലക്കുടി: തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് പോട്ടയില്‍ വന്‍ കഞ്ചാവ് വേട്ട. കടത്താന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 200 കിലോയോളം കഞ്ചാവാണ് പൊലീസ് സംഘം പിടികൂടിയത്. സംസ്ഥാനത്തേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ സൂപ്രണ്ട് ഓഫ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘവും ചാലക്കുടി പൊലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ കൊച്ചി സ്വദേശികളാണ് എന്ന് പൊലിസ് അറിയിച്ചു.
ദേശീയപാതയില്‍ പൊലിസ് നടത്തിയ നടത്തിയ പരിശോധനയില്‍, ചെറിയ പൊതികളിലായി കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. അന്ധ്രാപ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. പ്രതികളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ തോതില്‍ മയക്കുമരുന്നും കഞ്ചാവും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടിച്ചിരുന്നു. ദേശീയ തലത്തില്‍ വിമാനത്താവളങ്ങളിലും ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കസ്റ്റംസ് സംഘം പിടികൂടിയിരുന്നു. രാജ്യത്ത് ഏറ്റവും വലിയ ലഹരിവേട്ട ഇക്കഴിഞ്ഞ മാസമാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെറോയിനുമായി നൈജീരിയന്‍ യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതെല്ലാം മയക്കുമരുന്ന് മാഫിയ സജീവമായി എന്നതിന്റെ ലക്ഷണമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്.
അതേസമയം കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് ലഹരി ഉപയോഗം കുത്തനെ ഉയരാന്‍ കാരണമായതായി യു.എന്‍ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം മാത്രം ലോകമെമ്പാടും ഏകദേശം 275 ദശലക്ഷം ആളുകള്‍ ലഹരി ഉപയോഗിക്കുന്നവരായി മാറിയെന്നാണ് നിഗമനം. യു.എന്‍.ഒ.ഡി.സിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ആഗോള മയക്കുമരുന്ന് വിപണികളുടെ അവലോകനവും, അത് ജനങ്ങളുടെ ആരോഗ്യത്തിലും ഉപജീവനത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് യു.എന്‍.ഒ.ഡി.സി (യുണൈറ്റഡ് നേഷൻസ് ഓഫ് ഡ്രഗ്സ് ആൻഡ് ക്രൈം) പഠനവിധേയമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗം നോര്‍ത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെന്‍ട്രല്‍ ആഫ്രിക്ക (9.4) മൂന്നാമതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ ലോകജനസംഖ്യയിലെ 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നര്‍ഥം. കഞ്ചാവാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ലഹരിവസ്തു. 2019 ല്‍ 200 മില്ല്യണ്‍ പേര്‍ കഞ്ചാവ് ഉപയോഗിച്ചെന്നാണ് കണക്ക്. വിവിധ അസുഖങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ പരിശോധന വ്യാപകമാക്കാനാണ് പൊലിസ്, എക്സൈസ് വകുപ്പ് മേധാവികളുടെയും ആഭ്യന്തര വകുപ്പിന്റെയും നിര്‍ദ്ദേശം