മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള തമാശകളും, കമന്‍റുകളും മനസ്സില്‍ സൂക്ഷിച്ചാല്‍ മതിയെന്ന് മലയാളത്തിന്‍റെ പ്രിയ താരം പാര്‍വതി തിരുവോത്ത്. മറ്റുള്ളവരുടെ കമന്‍റുകള്‍ ബുളീമിയെന്ന രോഗത്തിലേക്ക് എത്തിച്ചതിനെക്കുറിച്ചും അതിനെ അതീജീവിച്ചതിനെക്കുറിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ മനസ് തുറക്കുകയാണ് പാര്‍വതി. ശരീരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചത്. അതില്‍ നിന്നും പുറത്തുവരാൻ വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നുവെന്നും, വീണ്ടും ചിരിക്കാൻ തുടങ്ങിയെന്നും അവര്‍ വ്യക്തമാക്കുന്നു. ഭാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും അമിത ആശങ്കയുള്ളവരില്‍ ഉണ്ടാകാവുന്ന രോഗാവസ്ഥയാണ് ബുളീമിയ.
ചിരിക്കുമ്പോള്‍ എന്‍റെ കവിളുകള്‍ വലുതാകുന്നതിനെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടു. അതോടെ, വര്‍ഷങ്ങളോളം ചിരി ഒതുക്കിപ്പിടിക്കേണ്ടതായി വന്നു. അത്തരം പരാമര്‍ശങ്ങള്‍ എന്നെ കാര്യമായി ബാധിച്ചു. അതുകൊണ്ട് തന്നെ എനിക്ക് വായതുറന്നു ചിരിക്കാന്‍ സാധിക്കാതെ വന്നു. വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു. എന്‍റെ ഭക്ഷണരീതിയെക്കുറിച്ചും കമന്‍റുകള്‍ വരാന്‍ തുടങ്ങിയതോടെ ജോലിക്ക് പോകുമ്പോള്‍ ഒറ്റക്ക് ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് ഞാന്‍ മാറുകയായിരുന്നു. തടി വെച്ചുവെന്നും, മെലിയാന്‍ ശ്രമിക്കണമെന്നുള്ള ഉപദേശങ്ങളും എന്‍റെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചു. ഇത്തരം പ്രസ്ഥാവനകള്‍ക്കു നേരെ കണ്ണടക്കാതെ എല്ലാം ഉള്ളിലേക്ക് എടുക്കുകയാണ് ചെയ്തത്. ഇത് തന്നെ ബുളീമിയയെന്ന രോഗത്തിനടിമയാക്കി. - പാര്‍വതി പറഞ്ഞു.
സുഹൃത്തുക്കളുടെയും, ഫിറ്റ്‌നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങിയത്. അതിനാല്‍ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള നിങ്ങളുടെ തമാശകളും, അഭിപ്രായങ്ങളും, ഉപദേശങ്ങളും മനസ്സില്‍ തന്നെ സൂക്ഷിക്കുകയെന്നും പാര്‍വതി അഭിപ്രായപ്പെട്ടു.