ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊന്ന സംഭവത്തില്‍ തെളിവുകളില്ലാതെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണ്. തെളിവുകളില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരം അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തവരെ വെറുതെ വിടില്ല' യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനവും ഐക്യവും നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ലഖിംപൂര്‍ ഖേരിയിലേക്ക് പോയവരില്‍ ചിലരാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശിഷ് മിശ്രയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരമൊരു വീഡിയോ തന്നെ ഇല്ല. നിങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ അത് ഞങ്ങള്‍ നല്‍കുന്ന നമ്പറിലേക്ക് അപ്പ്‌ലോഡ് ചെയ്യാം എന്നായിരുന്നു യോഗിയുടെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
നേരത്തേ, ലഖിംപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാല്‍നടയായി മുന്നോട്ടുപോകുന്ന കര്‍ഷകര്‍ക്കുപിന്നില്‍ നിന്ന് ജീപ്പ് ഇടിച്ചുകയറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. കര്‍ഷകരെ ഇടിച്ച വാഹനം പോയതിനുശേഷം മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്. സമരക്കാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്.