ലക്നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും.സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുവാനാണ് ആശിഷ് മിശ്രക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പ്രതികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എസ്‌യുവി വാഹനങ്ങള്‍ ഇടിച്ചാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടിക്കോണിയ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് എഫ് ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യു പി പൊലിസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആശിഷ് മിശ്രക്കെതിരാണ്. അജയ് മിശ്രയുടെ വാഹനങ്ങളാണ് അരുംകൊലക്ക് ഉപയോഗിച്ചതെന്നും, കര്‍ഷകര്‍ക്കുനേരേ ആശിഷ് മിശ്ര വെടിയുതിര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.