കൊച്ചി: നടന്‍ ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ച് മോന്‍സന്‍ മാവുങ്കലിനെതിരായ പരാതിക്കാര്‍. ചാനല്‍ അഭിമുഖത്തിനിടെ മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവും തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തികൊണ്ടാണ് അവര്‍ മോന്‍സന് പണം നല്‍കിയതെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഇതിനെതിരെയാണ് പരാതിക്കാരനായ വടക്കാഞ്ചേരി സ്വദേശി അനൂപ് വി മുഹമ്മദ് നോട്ടീസയച്ചത്. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അനൂപിന്റെ ആവശ്യം.
'പത്തുകോടി നല്‍കിയെന്ന് പരാതി നല്‍കിയവരില്‍ രണ്ടുപേരെ എനിക്കറിയാം. അവര്‍ ഫ്രോഡുകളാണ്. അതിലൊരാള്‍ അമ്മാവനെ കോടികള്‍ പറ്റിച്ചയാളാണ്. പണത്തിനോടുളള ആര്‍ത്തികൊണ്ടാണ് അവര്‍ മോന്‍സന് പണം നല്‍കിയത്. അത്യാര്‍ത്തിയുളളവര്‍ക്കുമാത്രമേ പണം നഷ്ടപ്പെട്ടിട്ടുളളു' എന്നാണ് ശ്രീനിവാസന്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
മോന്‍സന്‍ മാവുങ്കലിനെ താന്‍ പരിചയപ്പെട്ടത് ആയുര്‍വ്വേദ ഡോക്ടര്‍ എന്ന നിലയിലാണെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ചികിത്സയ്ക്കുശേഷം പിന്നീട് ഒരിക്കല്‍പോലും അയാളെ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്.