ലഖ്നൗ: ലഖിംപൂരില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വരുണ്‍ ഗാന്ധി എം പി. സ്വന്തം നേട്ടങ്ങള്‍ക്കായി ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കര്‍ഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചയാളാണ് വരുണ്‍ ഗാന്ധി. ലംഖിപൂര്‍ വിഷയത്തെ ഹിന്ദു - സിഖ് പ്രശ്നമായി മാറ്റുവാനാണ് പലരും ശ്രമിക്കുന്നത്. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഇതുപകരിക്കൂ. ദേശീയ ഐക്യത്തിനു മുകളിൽ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്"- വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനുമുന്‍പും വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനങ്ങളിലുള്ളവരെയും അതിന്റെ യഥാര്‍ത്ഥ ഉടമകളെയും ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രതിഷേധിക്കുന്നവരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല. അഹങ്കാരവും ക്രൂരതയും തുറന്നു കാട്ടുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെയും മനസ്സിലേക്ക് വ്യാപിക്കുകയാണ്. അതിന് മുന്‍പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയാറാകണം. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണം. എന്നിങ്ങനെ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച വരുണ്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ബിജെപി ഒഴിവാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അമ്മ മേനക ഗാന്ധിയേയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.